ന്യൂയോർക്ക്/വാഷിംഗ്ടൺ: റഷ്യയുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടുന്ന ഏതൊരു രാജ്യവും കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിന് മേൽ സമ്മർദം ചെലുത്താനുള്ള നിയമനിർമാണം നടത്തേണ്ടത് ആവശ്യമല്ലേയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് “റിപ്ലബ്ലിക്കന്മാർ അത് ചെയ്യുന്നുണ്ട്..റഷ്യയുമായി വ്യാപാരം നടത്തുന്നവർക്കു മേൽ കടുത്ത ഉപരോധമുണ്ടാകും.
ഇറാനെയും പട്ടികയിൽ ഉൾപ്പെടുത്തിയേക്കും..ഞാനാണ് അത് നിർദേശിച്ചത്” എന്നായിരുന്നു ട്രംപിന്റെ മറുപടി. റഷ്യൻ എണ്ണ വാങ്ങി മറിച്ചുവിൽക്കുന്നവർക്ക് 500 ശതമാനം താരിഫ് ചുമത്തുന്ന വ്യവസ്ഥയാണ് സെനറ്റർ ലിൻഡ്സേ ഗ്രഹാം അവതരിപ്പിച്ച ബില്ലിൽ ഉള്ളത്.
ഗ്രഹാമും മറ്റൊരു സെനറ്ററായ റിച്ചാർഡ് ബ്ലുമെന്തലും ചേർന്ന് അവതരിപ്പിച്ച ‘സാങ്ക്ഷനിംഗ് റഷ്യ അക്ട് 2025’ വിഭാവനം ചെയ്യുന്നത് റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തിനുഫണ്ട് ചെയ്യുന്ന രാജ്യങ്ങൾക്കുമേൽ അധിക തീരുവയും ഉപരോധവും ഏർപ്പെടുത്തുകയെന്നതാണ്.
സെനറ്റിൽ ഈ നിയമത്തിന് 85 സഹ സ്പോൺസർമാരുണ്ട്. യുദ്ധം നിർത്താൻ വേണ്ടത് ചൈന, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തുക എന്നതാണെന്ന് ജൂലൈ മാസം ബ്ലുമെന്തലും ഗ്രഹാമും സംയുക്ത പ്രസ്താവനയിൽ അറിയിച്ചിരുന്നു.